
തിരുവനന്തപുരം: കേരളത്തിന്‍റെ കാർഷികമേഖല സ്വയംപര്യാപ്തതയിലേക്ക് മാറണമെന്ന സർക്കാർ നയം ഫലപ്രദമായി മുന്നേറുകയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് മണ്ഡലത്തിൽ നെടുമങ്ങാട് നഗരസഭയുടെയും കരകുളം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലവർഗങ്ങൾ, മുട്ട, മാംസം, പാൽ, പച്ചക്കറി ഉൾപ്പെടെയുള്ള മേഖലകളിൽ സർക്കാർ നയം ഏറെക്കുറേ പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണെന്നും കാർഷികവൃത്തിയിലേക്ക് പുതുതലമുറയെ ആകർഷിക്കാൻ കർഷക ദിനാചരണം പോലെയുള്ള പരിപാടികൾ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാർഷികമേഖലയിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുന്നതിനും കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നതിനും നെടുമങ്ങാട് മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർഷക ദിനാചരണത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ കർഷകരെയും കർഷക തൊഴിലാളികളേയും മന്ത്രി ആദരിച്ചു. ഉളിയൂർ കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജയും ഏണിക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാ റാണിയും അധ്യക്ഷത വഹിച്ചു.
മാണിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ച് കർഷകർ തങ്ങൾക്ക് ലഭിച്ച ധനസഹായത്തുകയായ 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മന്ത്രി ജി.ആർ അനിലിന് കൈമാറി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, നെടുമങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്‌സൺ എസ്.രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, മറ്റ് ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam