യുവതികളെ തല്‍ക്കാലം ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

By Web TeamFirst Published Nov 15, 2019, 6:47 AM IST
Highlights

ഈ സാഹചര്യത്തിൽ യുവതീ പ്രവേശനവിധി കർശനമായി പാലിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാറിന്‍റെ പൊതുവിലയിരുത്തൽ.

തിരുവനന്തപുരം: യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാലബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് തൽക്കാലം യുവതികളെ പ്രവേശിപ്പിക്കണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ. യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിധിയിലെ ആശയക്കുഴപ്പം തീർക്കാൻ നിയമ വിദഗ്ധരുടെ ഉപദേശം തേടാനാണ് തീരുമാനം.

ഒരു വശത്ത് യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തില്ല. മറുവശത്ത് ഹർജികളെല്ലാം വിശാല ബെഞ്ച് പരിശോധിക്കുന്നു. ഈ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ പഴയ ആവേശം വിടുന്നു. മതാചാരം കോടതിയാണോ നിർണ്ണയിക്കേണ്ടെതടക്കമുള്ള കാര്യങ്ങളാണ് വിശാല ബഞ്ചിൻറെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തിൽ യുവതീ പ്രവേശനവിധി കർശനമായി പാലിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാറിന്‍റെ പൊതുവിലയിരുത്തൽ. യുവതികളെത്തിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് നിങ്ങള്‍ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ട എന്നു പറഞ്ഞാണ് ദേവസ്വം മന്ത്രി ക്ഷുഭിതനായത്.  

യുവതീപ്രവേശനത്തിൽ തൽക്കാലം പിന്നോട്ട് പോകുകയാണെങ്കിലും സ്റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോ എന്ന പ്രശ്നം സർക്കാറിന് മുന്നിലുണ്ട്. പക്ഷേ വിശാല ബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിലെല്ലാം നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാറിൻറെ തുടർനിലപാട്. 

വിശ്വാസ പ്രശ്നത്തിൽ എടുത്ത നിലപാടിനുള്ള അംഗീകരമാണ് വിധിയെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു. എന്നാൽ മുസ്ലീം സ്ത്രീകളുടെ ആരാധനാലയ പ്രവേശനവും കോടതി പരിഗണിക്കുമെന്നത് ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച ലീഗിനെയും വെട്ടിലാക്കി. ഇന്നത്തെ വിധിയിലെ ആശയക്കുഴപ്പത്തിൽ ഊന്നി സർക്കാറിനെ സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് നീക്കം. 

അതേസമയം യുവതീപ്രവേശനത്തെ എതിർക്കുന്ന നിലപാട് ബിജെപി ആവർത്തിക്കുന്നു. കേന്ദ്രമസഹമന്ത്രി വി മുരളീധരന്‍ തന്നെ ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘർഷം ഒഴിവാക്കലിനാണ് സർക്കാറിൻറെ പ്രഥമ പരിഗണന. യുവതികളെത്തിയാൽ പൊലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി തുടരും.

click me!