കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോൺഗ്രസിന്റെ നിർദ്ദേശപ്രകാരമുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വം കേന്ദ്രത്തിൻറെ അധികാരപരിധിയിലുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു.
"ഭരണഘടനാപരമായി പ്രവർത്തിക്കണം. നിയമം ലംഘനം നടന്നാൽ പ്രതിരോധിക്കേണ്ടത് തൻറെ കടമയാണ്. ഒരു ബിൽ പാർലമെൻറിൽ പാസാക്കിയാൽ നിയമമാണ്. അത് പാലിക്കാൻ സർകകകാരിനോട് അഭ്യർത്ഥിക്കുന്നു. തിരക്കിനിടയിൽ ഭരണാധികാരികൾ ഭരണഘടന വായിക്കാൻ ശ്രമിക്കണം. രാഷ്ട്രപതിയേയും ഗവർണ്ണറേയും എതിർത്താൽ ക്രിമിനൽ കുറ്റമാണ്," എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം ഗവർണർ രാജിവയ്ക്കണമെന്നും അല്ലെങ്കിൽ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നുമുള്ള കെ മുരളീധരന്റെ പ്രസ്താവനയോട് താൻ കേരളത്തിൽ സ്വതന്ത്രമായി തന്നെ നടക്കുമെന്ന് ഗവർണർ തിരിച്ചടിച്ചു.
എംജി സർവ്വകലാശാലയിൽ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കിയെന്ന് ഗവർണർ പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ ട്രേഡ് യൂണിയനുകളാകരുതെന്ന് ഗവർണർ ആവശ്യപ്പെട്ടു. സർവകലാശാല വൈസ് ചാൻസലർമാർ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. വിസിമാർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. ആര് സമ്മർദ്ദം ചെലത്തിയാലും നിയമം വിട്ട് പ്രവർത്തിക്കരുത്. സർവകലാശാല സ്വയം ഭരണാധികാര സ്ഥാപനങ്ങളാണ്. തീരുമാനങ്ങളെടുക്കാൻ ബുദ്ധമുട്ടുണ്ടെങ്കിൽ തന്നെ അറിയിക്കണം. ചാൻസിലർ എന്ന അധികാരം ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അത് വൈകില്ലെന്നും ഗവർണർ വ്യക്തമാക്കി.