
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ മൊഴിയെടുക്കും. ഇന്നലെ ജയിൽ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. ജയിൽ ചാടാനുള്ള ഒന്നര മാസത്തെ ആസൂത്രണത്തിൽ സഹതടവുകാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.
അതേസമയം, ജയിൽ ചാട്ടത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൽ ജയിൽ മേധാവി വ്യക്തമാക്കിയിരുന്നു. നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുത്തത്. ഗോവിന്ദച്ചാമി ജയില്‍ചാടാന്‍, സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാന കാരണമായെന്നാണ് ജയില്‍ ഉദ്യാഗസ്ഥരുടെ മൊഴി.
പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് അന്വേഷണസംഘത്തോട് ഉദ്യോഗസ്ഥര്‍ വിവരിച്ചു. കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം കിട്ടുന്നുണ്ടെന്ന ഗോവിന്ദച്ചാമിയുടെ മൊഴിയിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി. ജയില്‍ അഴികള്‍ മുറിച്ചതിന് ഗോവിന്ദച്ചാമിക്കെതിരായ കേസില്‍ ഒരു വകുപ്പ് കൂടി അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു.
ജയില്‍ചാട്ടം അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് സെന്‍ട്രല്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. തടവുകാരുമായി തട്ടിച്ചുനോക്കുമ്പോള്‍ ആനുപാതികമായി ഉദ്യോഗസ്ഥരില്ലാത്തതാണ് പിഴവിന് പ്രാധാന കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ വിവരിച്ചു. ഗോവിന്ദച്ചാമി ജയില്‍ചാടിയ ദിവസംപോലും നിശ്ചയിച്ച ഡ്യൂട്ടിക്ക് പുറമെ മറ്റ് ഉത്തരവാദിത്തങ്ങള്‍കൂടി പല ജീവനക്കാര്‍ക്കും ഏറ്റെടുക്കേണ്ടി വന്നത് തിരിച്ചടിയായി.
ജയില്‍ചാട്ടത്തിന് പുറമെ പൊതുമുതല്‍ നശിപ്പിച്ചതിനും ഇന്ന് ഗോവിന്ദച്ചാമിക്കെതിരെ കുറ്റം ചുമത്തി. ജയിലിലെ ഇരുമ്പ് അഴികള്‍ മുറിച്ചതിനാണ് ഇത്. കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലില്‍ ജയിലില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും സുലഭമെന്ന് മൊഴി നല്‍കിയ ഗോവിന്ദച്ചാമി ഇതെല്ലാം ഉപയോഗിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam