
കണ്ണൂർ : ജയിൽ ചാടിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ സൌമ്യ കേസ് പ്രതി ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ ജയിൽ വകുപ്പ് നിയമിച്ചു. വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഒപ്പം മറ്റൊരു തടവുകാരനെയും പാർപ്പിച്ചു. കണ്ണൂരിൽ നിന്ന് ജയിൽ ചാടി തമിഴ്നാട്ടിൽ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തുകയും ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജയിൽ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജയിൽ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയും, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചും നിരീക്ഷണം ശക്തമാക്കിയതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam