
രണ്ട് വയസ്സുകാരി ഗൗരി ലക്ഷമിക്കായി നാടൊന്നാകെ കൈകോർത്ത നന്മ നാം കണ്ടതാണ്. എസ്എംഎ രോഗം ബാധിച്ച പാലക്കാട് ഷൊർണ്ണൂർ സ്വദേശി ഗൗരിക്ക് വേണ്ടി ലോകം മുഴുവൻ സ്നേഹം ചൊരിഞ്ഞപ്പോൾ, ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയിൽ നിന്ന് നാട്ടിലെത്തി. ജൂൺ 24 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിക്ക് മരുന്ന് നൽകി. ഒമ്പതേ കാൽ കോടി രൂപ മുടക്കിയാണ് മരുന്ന് എത്തിച്ചത്.
തുടർചികിത്സ
മരുന്ന് സ്വീകരിച്ച ശേഷവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെയാണ് ഗൗരിയും കുടുംബവും താമസിക്കുന്നത്. തുടർചികിത്സയ്ക്ക് ഇത് അത്യാവശ്യമാണ്. ഫിസിയോ തെറാപ്പി തന്നെയാണ് തുടർചികിത്സയിൽ പ്രധാനം. പിന്നെ അണുബാധ ഏൽക്കാതെ നോക്കണം. അതുകൊണ്ട് തന്നെ സന്ദർശകർക്ക് വിലക്കുണ്ട്. ആഹാരം ഏതും കഴിക്കാം. ഹാപ്പിയായി ഇരിക്കുക അത് തന്നെ പ്രധാനം.
മരുന്ന് ഫലം കണ്ട് തുടങ്ങിയോ ?
16 കോടി ചെലവ് വരുന്ന മരുന്നാണ് കുട്ടിക്ക് നൽകിയത്. ആറ് മാസം കൊണ്ട് ഫലം കണ്ടു തുടങ്ങുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സമാന രോഗം ബാധിച്ച കുട്ടികൾക്ക് മരുന്ന് ഗുണം ചെയ്തതായി പറയുന്നു. " ഇപ്പോൾ മോൾ ഒട്ടും നടക്കുന്നില്ല, ഒരുപരിധി വരെയെങ്കിലും മരുന്ന് ഗുണം ചെയ്താൽ തന്നെ വലിയ ആശ്വാസമായി ഞങ്ങൾ കാണുന്നു " , ഗൗരിയുടെ അച്ഛൻ ലിജു പറഞ്ഞു.
ബാക്കി തുക കൂടി കണ്ടെത്തണം
മരുന്ന് നൽകിയ അമേരിക്കൻ കമ്പനിക്ക് ഇനി രണ്ടേമുക്കാൽ കോടി കൊടുക്കാനുണ്ട്. അത് മൂന്ന് വർഷം കൊണ്ട് കമ്പനിക്ക് നൽകണം. പതിമൂന്നേ കാൽ കോടിയാണ് ആകെ പിരിഞ്ഞുകിട്ടിയത്. ഇനി തുടർചികിത്സയ്ക്ക് അടക്കം പണം ആവശ്യമുണ്ട്.
നാട് കൈകോർത്തത്, മറ്റുള്ളവർക്കും പ്രതീക്ഷ
എസ്എംഎ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് വൻ തുക ആവശ്യമായി വരുന്നതാണ് മിക്ക കുടുംബങ്ങളെയും വലയ്ക്കുന്നത്. ഗൗരി ലക്ഷ്മിക്ക് വേണ്ടി നാട് ഒന്നാകെ കൈകോർത്തത് വലിയ മാതൃകയായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ ചികിത്സ കമ്മിറ്റി രൂപീകരിച്ചു. സ്കൂൾ വിദ്യാർത്ഥകൾ, ബസ് ജീവനക്കാർ തുടങ്ങി എം.എ യൂസഫ് അലി വരെ സഹായം നൽകി. ഗൗരി ലക്ഷമിക്ക് സഹായം കിട്ടയതിൽ നിന്ന് മാതൃക ഉൾക്കൊണ്ട് സംസ്ഥാനത്തെ രോഗ ബാധിതരായ മറ്റ് കുട്ടികൾക്ക് വേണ്ടിയും ചികിത്സ കമ്മിറ്റികൾ രൂപംകൊണ്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam