
തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി 'കേരള കെയര്‍' ശനിയാഴ്ച തുടങ്ങും. ഇതോടൊപ്പം പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനവും ആരംഭിക്കും. രണ്ട് പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതിയിൽ ഉൾപ്പെടുന്ന ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് 'കേരള കെയര്‍' പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയര്‍ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധ സംഘടനകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്‌ട്രേഷനും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷനും നല്‍കി വരുന്നു. നിലവില്‍ 1043 സ്ഥാപനങ്ങള്‍ ഗ്രിഡിന്റെ ഭാഗമായി.
പ്രയാസമനുഭവിക്കുന്ന രോഗികളെ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും പരിചരിക്കാന്‍ തയ്യാറായ സന്നദ്ധ പ്രവര്‍ത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കി വരുന്നു. അവര്‍ക്ക് സന്നദ്ധസേന പോര്‍ട്ടല്‍ (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റര്‍ ചെയ്ത് പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമാകാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും. നിലവില്‍ 7765 സന്നദ്ധ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ പാലിയേറ്റീവ് ഗ്രിഡിലൂടെ നിരീക്ഷിച്ച് എല്ലാ കിടപ്പ് രോഗികള്‍ക്കും പരിചരണം ഉറപ്പാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam