
തിരുവനന്തപുരം: കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് (GST Rate) അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്താനുമാണ് തീരുമാനം. പുതുവർഷം മുതലാണ് വസ്ത്രങ്ങള്‍ക്ക് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുന്നത്. എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജിഎസ്ടിയാണ് പ്രാബല്ല്യത്തില്‍ വരുന്നത്.
നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടും. പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നടപടിയാണെന്നും ഇതിനെതിരെ ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കേരള ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി പരിഷ്ക്കാരം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകും. 75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല. ഇതൊഴിവാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി കൌൺസിലിൽ ആവശ്യപ്പെടണമെന്നാണ് വ്യാപാരികൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam