ഹലാലിൽ വെട്ടിലായി ബിജെപി; വികാരമല്ല വിവേകം നയിക്കണമെന്ന് സന്ദീപ് വാര്യർ, തള്ളി നേതാക്കൾ

By Web TeamFirst Published Nov 21, 2021, 2:21 PM IST
Highlights

ഹലാൽ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാർ‍ട്ടിക്ക് ഇക്കാര്യത്തിൽ ഒരു നിലപാടാണെന്നും ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു.

തിരുവനന്തപുരം: ഹലാൽ (halal food) ഭക്ഷണത്തിനെതിരായ പാർട്ടി പ്രചാരണത്തിനെതിരായ വക്താവ് സന്ദീപ് വാര്യരുടെ നിലപാട് തള്ളി ബിജെപി (bjp) നേതൃത്വം. ഹലാൽ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാർ‍ട്ടിക്ക് ഇക്കാര്യത്തിൽ ഒരു നിലപാടാണെന്നും ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. സന്ദീപിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞ കെ സുരേന്ദ്രൻ ഹലാലിനെതിരായ എതിർപ്പ് ആവർത്തിച്ചു.

ഹലാൽ ഭക്ഷണത്തിനെതിരായ പ്രചാരണങ്ങൾ ശക്തമാക്കുന്ന സംസ്ഥാന ബിജെപിയെ വെട്ടിലാക്കുന്നതാണ് പാർട്ടി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദുവിനും ക്രിസ്താനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാകില്ല എന്ന് മനസ്സിലാക്കിയാൽ നല്ലത്. ഒരു സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകേമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന പോസ്റ്റിനെതിരെ ബിജെപിയിൽ ഉള്ളത് കടുത്ത അതൃപ്തി.

നിലപാട് വ്യക്തിപരമെന്ന് പറഞ്ഞാണ് സന്ദീപിൻ്റെ പോസ്റ്റ്.  സന്ദീപിൻ്റെ വ്യക്തിപരമായ പോസ്റ്റുകൾക്കെതിരെ നേരത്തെ സംസ്ഥാന  ഭാരവാഹിയോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി വക്താക്കൾ വ്യക്തിപരമായ പോസ്റ്റ് ഇടരുതെന്ന് സുരേന്ദ്രൻ യോഗത്തിൽ വ്യക്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയെ സമ്മർദ്ദത്തിലാക്കുന്ന സന്ദീപിൻ്റെ പോസ്റ്റ്. പോസ്റ്റിനെ പല പ്രമുഖരും പിന്തുണക്കുമ്പോഴാണ് ബിജെപി എതിർക്കുന്നത്.

ഹലാൽ വിവാദം ആസൂത്രിതമാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറയുന്നത്. ഹലാൽ ഒരു മതപരമായ ആചാരമല്ലെന്നും മതത്തിൻ്റെ മുഖാവരണം ചാർത്തി വർഗീയ അജണ്ട നടപ്പാക്കുകയാണെന്നും ബിജെപി ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. ഭക്ഷണത്തെ വർഗീയവത്ക്കരിക്കാൻ പിണറായി കൂട്ട് നിൽക്കുകയാണ്. മുത്തലാക്ക് പോലെ ഇതും നിരോധിക്കേണ്ടതാണെന്ന് പി സുധീർ കൂട്ടിച്ചേര്‍ത്തു.

click me!