
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തിൽ പരിപാലിക്കും. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. തുമ്പോളി സ്വദേശിയായ യുവതി കുട്ടി തൻ്റേതാണെന്ന് പൊലീസിനോട് സമ്മതിച്ചെങ്കിലും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടില്ല. അതേസമയം, കുഞ്ഞിനെ ഉപേക്ഷിച്ച കേസ് അന്വേഷണം ഊർജിതമാക്കാൻ പൊലീസിന് ജില്ലാ കളക്ടർ കൃഷ്ണതേജ പൊലീസിന് നിർദേശം നല്‍കി.
ഈ മാസം ഒമ്പതാം തിയതി, തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിൽ നിന്ന് കുട്ടി കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് ഇവർ നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
Also Read: മകനെ ദേഹത്ത് കെട്ടി പുഴയിൽ ചാടി? യുവതിയും നാല് വയസുകാരനും മരിച്ച നിലയിൽ
കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പൊലീസിന് മൊഴി നൽകി. നവജാതശിശു തന്‍റേതാണെന്ന് യുവതി സമ്മതിച്ചെങ്കിലും കുഞ്ഞിനെ വേണമെന്ന് ഇവര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.