
ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലൻ പ്രസിഡന്‍റായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വൻ വെട്ടിപ്പിനെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അടുത്ത ആഴ്ച ബാങ്ക് രേഖകള്‍ പരിശോധിക്കുന്ന കമ്മീഷൻ, ജീവനക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ക്രമക്കേട് പരിഹരിക്കാന്‍ തട്ടിപ്പുകാര്‍ക്ക് വീണ്ടും വായ്പ അനുവദിച്ചത് ഗുരുതര വീഴ്ചയെന്നാണ് സി പി എമ്മിന്‍റെ പ്രാഥമിക നിഗമനം
കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വമ്പൻ തട്ടിപ്പ് പുറത്ത് എത്തിച്ചത് സി പി എമ്മിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനാണ് കഴിഞ്ഞ 15 വര്‍ഷമായി ബാങ്കിന്റെ തലപ്പത്ത്. സ്വർണ പണയം, മറ്റു വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തിയത് വമ്പൻ ക്രമക്കേടും തട്ടിപ്പും.
പണയ പണ്ടങ്ങളില്ലാതെ 32 പേര്‍ക്ക് ഒരു കോടിയോളം രൂപ വായപ, ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലുള്ള അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, ഒരു കോടി രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടും. ആഭ്യന്തര ഓഡിറ്റിന്‍റെ രേഖകള് സഹിതം ഏഷ്യനെറ്റ് ന്യൂസ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരുന്നു.
സംഭവം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആഭ്യന്തര അന്വേഷണത്തിന് തീരുമാനിച്ചത്. സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം എല്‍ എ, കെ എച്ച് ബാബുജാൻ എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍. ഏരിയാ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ ഉള്‍പ്പെടെ തെളിവുകൾ ,സഹിതം പാര്‍ട്ടിക്ക് നല്‍കിയ പരാതികള്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. അടുത്തയാഴ്ച കമീഷന്‍ തെളിവെടുപ്പ് ആരംഭിക്കും. ആദ്യ പടിയായി ബാങ്ക് ജീവനക്കാരുടെ മൊഴിയെടുക്കും.തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. കേരള ബാങ്ക് ഡയറക്ടർ കൂടിയായ സത്യാപലനെതിരെയും നിരവധി പരാതികള്‍ പാര്‍ട്ടിക്ക് മുമ്പാകെയുണ്ട്.
സത്യാപലന്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് പാര്‍ട്ടി തന്നെ വിലയിരിത്തിയിട്ടുണ്ട്. സത്യാപലനെയും കമ്മീഷന്‍ വിളിച്ചു വരുത്തും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam