
തിരുവനന്തപുരം : ഇൻഡിഗോ (indigo)ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്(travel ban) ഇന്ന് അവസാനിക്കുമെങ്കിലും ഇനി ഇൻഡിഗോയിൽ യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കൺവീനര്‍ ഇ പി ജയരാജൻ(ep jayarajan). അതേ സമയം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിൽ ഇ പി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല.
വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കും. ഇതോടെയാണ് ഇന്റിഗോയിൽ കയറില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ പ്രഖ്യാപിച്ചതും അത് തുടരുന്നതും.
ആദ്യഘട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രം കേസെടുത്ത പൊലീസ് നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിമാനക്കമ്പനിയുടെ വിലക്കിന് പിന്നാലെ കോടതി നിർദേശ പ്രകാരം ഇ പി ജയരാജനെതിരെയും പൊലീസിന് കേസ് എടുക്കേണ്ടിവന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും ഇ പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടോയെണ് കേസെടുക്കാൻ പൊലീസ് നിര്‍ബന്ധിതരായത്.
പക്ഷെ തുടര്‍ നടപടികൾ ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. മൊഴി രേഖപ്പെടുത്താൻ യൂത്ത് കോൺഗ്രസുകാര്‍ എത്തിയില്ലെന്നാണ് പൊലീസ് പറയുന്ന കാരണം. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയുള്ളതിനാൽ വരാനാകില്ലെന്നാണ് ഫർസീൻ മജീദും നവീൻകുമാറും വലിയതുറ എസ്എച്ച്ഒയെ അറിയിച്ചിട്ടുള്ളത്.
വാട്ട്സ്ചാ ആപ് ചാറ്റിന്റെ പേരിൽ ഗൂഢാലോചന കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായിരുന്ന കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത പൊലീസ് വധശ്രമക്കേസിൽ കോടതി നിര്‍ദേശമുണ്ടായിട്ടും ഇ പിക്കെതിര അനങ്ങാതിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam