
പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ നടന്നത് വൻ അട്ടിമറിയെന്ന് ഡി ഐ ജി അജിത ബീഗത്തിന്‍റെ റിപ്പോർട്ട്. കേസ് അന്വേഷണത്തിൽ പത്തനംതിട്ട പൊലീസ് സുപ്രണ്ട് വിനോദിനുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് ഡി ഐ ജിയുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള എസ് എച്ച് ഒ പ്രവീൺ എന്നിവർക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പി വിനോദിനെ സ്ഥലം മാറ്റുമെന്നാണ് വിവരം. അന്വേഷണത്തിലെ വീഴ്ചകൾ മറയ്ക്കാനും ശ്രമിച്ചതായി ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തൽ.
കോന്നി, ആറന്മുള സ്റ്റേഷനുകളിൽ കേസന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടിയില്ല. ആദ്യം പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതിന് ഡി വൈ എസ് പിയെയും കോന്നി എസ് എച്ച് ഒയെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കോന്നിയിൽ നിന്നും ആറന്മുള സ്റ്റേഷനിലേക്ക് കേസ് കൈമാറിയിട്ടും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു. കേസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടികാട്ടി ഡി ഐ ജി അജീത ബീഗം നൽകിയത് മൂന്നു റിപ്പോർട്ടുകളാണ്.
അതേസമയം പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡി വൈ എസ് പിയേയും എസ് എച്ച് ഒയേയും ജൂൺ 2 ന് സസ്പെൻഡ് ചെയ്തിരുന്നു. ഡി വൈ എസ പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ ആദ്യം കേസെടുക്കുന്നതിലും നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിലും ഡി വൈ എസ് പിയും എസ് എച്ച് ഒയും വീഴ്ച വരുത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടികാട്ടിയിരുന്നു.
യു ഡി എഫ് സർക്കാരിന്റെ കാലത്തെ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ നൗഷാദ് തോട്ടത്തിൽ ആണ് പോക്സോ കേസിലെ പ്രതി. 16 വയസുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ കുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും കോന്നി ഡി വൈ എസ് പിയും സി ഐയും അന്വേഷണത്തിൽ വീഴ്ചവരുത്തി. പരാതി ലഭിച്ച് മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം നൗഷാദ് സുപ്രീംകോടതിയിൽ പോയി ജാമ്യം നേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam