
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റൈൻ കാലയളവ് വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കൂടാതെ നിപ ബാധിതനായ രോഗിയുടെ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി വന്നിട്ടുണ്ട്. രോഗിയുടെ തുടർചികിത്സാ കാര്യങ്ങൾ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുന്നതോടെ മാത്രമേ ഈ പ്രദേശത്തെ നിപ രഹിതമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
അതേസമയം സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നുണ്ട്. കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ രണ്ട് വീതം ആളുകൾക്കും തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 205 ആയി ഉയർന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam