
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നുവന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകിയ മന്ത്രി, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം അഴിച്ചുവിട്ടു. നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ തന്നെ ലഭ്യമല്ലാതിരുന്ന റെംഡിവിർ മരുന്ന് എത്തിക്കാൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചത്. ഒടുവിൽ ഇന്നലെ രാത്രി എത്തിക്കുകയും ആദ്യ ഡോസ് നൽകുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഒരു ശതമാനം പോലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ഈ നിമിഷം വരെ നിപ അപകടകാരിയല്ലെന്നും രോഗി വളരെ അവശ നിലയിലാണ് ആശുപത്രിയിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ആയിരുന്ന ഡോ. റീനയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച് എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. താൻ അന്ന് വൈകിട്ട് 5.30 ന് വാർത്താസമ്മേളനം നടത്തുമ്പോൾ എനിക്ക് ഫലം ലഭിച്ചിരുന്നില്ല. ഫലം ലഭ്യമാകാതെ മന്ത്രിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? എന്നാൽ തന്നോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡി എച്ച് എിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൾട്ട് വന്ന കാര്യം അറിയാമായിരുന്നുവെന്നും, പിന്നീട് ആറ് മണിയോടെയാണ് അവർ വിവരം പറയുന്നതെന്നും മന്ത്രി വെളിപ്പെടുത്തി. ഡി എച്ച് എസ് സർക്കാരുമായി പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് ഡി എച്ച് എസ് റീനയെ മാറ്റിയതെന്നും ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും തുറന്നടിച്ചു.
നിപ പ്രതിരോധ സ്ഥലത്ത് താനില്ലെന്ന വിമർശനങ്ങൾക്കും രാഷ്ട്രീയ ആക്രമണങ്ങൾക്കും കെ മുരളീധരൻ മറുപടി നൽകി. നിപയുടെ സെൻട്രലൈസ്ഡ് സ്റ്റഡിക്കായാണ് താൻ തിരുവനന്തപുരത്ത് തന്നെ തുടർന്നതെന്നും എല്ലാവരെയും ഒന്നിച്ച് കോർഡിനേറ്റ് ചെയ്യാൻ എളുപ്പം തിരുവനന്തപുരത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്കയിലിരുന്ന് ക്യാബിനറ്റ് ചേർന്ന കാര്യമടക്കം മന്ത്രി ഓർമ്മിപ്പിച്ചു. രാഷ്ട്രീയമായി തന്നെ ആക്രമിച്ചാൽ പേടിക്കില്ലെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തന്നെ ആക്രമിക്കുന്നത് തുടർന്നോട്ടെ എന്ന് പറഞ്ഞ മന്ത്രി, രാത്രി പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കരുതെന്ന് അഭ്യർത്ഥിച്ചു. ഏകോപനങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തുന്നില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് എം എൽ എയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു. വിമർശനങ്ങളെന്ന രൂപത്തിൽ ഇപ്പോൾ പെയ്യുന്നത് ചാറ്റൽമഴ മാത്രമാണെന്നും വലിയ ഇടിവെട്ടിയുള്ള മഴ പിന്നാലെ വരാനുണ്ടെന്ന് തനിക്കറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam