'മറ്റ് രോഗങ്ങളുള്ളവർ കൊവിഡ് ലക്ഷണം കണ്ടാല്‍ ആശുപത്രിയിലേക്ക് മാറണം': ആരോഗ്യമന്ത്രി

By Web TeamFirst Published Aug 29, 2021, 8:44 PM IST
Highlights

മറ്റു രോഗങ്ങൾ ഉള്ളവർ  കൊവിഡ് ലക്ഷണം കണ്ടാൽ സ്വയം ചികിത്സ പാടില്ലെന്നും സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരം: ഐക്യത്തിടെ മുന്നോട്ടുപോകേണ്ട ഘട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കൊവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വയം ചികിത്സ പാടില്ലെന്നും സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുത്. ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണം. കുട്ടികളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മലപ്പുറത്ത് 50 വെന്റിലേറ്റർ കൂടി സജ്ജമാകുമെന്നും എല്ലാ ജില്ലയിലും ഐ.സി.യുയും വെന്റിലേറ്ററും കൂട്ടുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

അതേസമയം, ഹോം ഐസൊലേഷനിൽ ഇരുന്നവരുടെ വീടുകളിലെയും ചികിത്സ വൈകിയുമുള്ള മരണം ആരോഗ്യമന്ത്രി ശരിവച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോം ഐസൊലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികളാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചത്. 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!