
തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുകയില ഉപയോഗിക്കരുത്. പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാന്‍സര്‍ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് 'പുകയില രഹിതം ലഹരിമുക്തം എന്റെ വിദ്യാലയം' എന്ന ആപ്തവാക്യത്തോടെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്‌കൂളുകളില്‍ അവബോധം ശക്തിപ്പെടുത്തുന്നു. പുകയില ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന് ക്ലിനിക്കല്‍ പിന്തുണ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
വിവിധ വകുപ്പുകള്‍ കൂടി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൊഴിലിടങ്ങളില്‍ പുകയില ഉപയോഗിക്കുന്ന ആളുകള്‍ ധാരാളമുണ്ട്. അവര്‍ക്കിടയിലും ബോധവത്ക്കരണം ശക്തമാക്കും. പുകയിലയ്‌ക്കെതിരെ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ ആരോഗ്യവും മുന്‍നിര്‍ത്തി വളരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ആര്‍സിസി അഡിഷണല്‍ ഡയറക്ടര്‍ ഡോ. സജീദ് എ, കെവിഎച്ച്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടി, ഐഡിഎ സ്റ്റേറ്റ് സെക്രട്ടറി ഡോ. സിദ്ധാര്‍ഥ് വി നായര്‍, എന്‍സിഡി എന്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സന്‍ ജെ ഇടയാറന്മുള, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബാബു മാത്യു എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam