
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ജൂണ്‍ 11ന് 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവയാൻണ് യെല്ലോ അലർട്ടുള്ള 8 ജില്ലകൾ.
കേരളത്തിൽ ഇന്നലെ ജൂൺ 9 ന് മിക്ക ജില്ലകളിലും നേരിയ / ഇടത്തരം മഴ ലഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവിൽ 3 ക്യാമ്പുകളിലായി 92 പേർ താമസിക്കുന്നു. പുതിയ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. പൂർണമായോ ഭാഗികമായോ വീടുകൾ തകർന്നിട്ടില്ല. നാശനഷ്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 64 കണ്ടെയ്നറുകൾ തീരത്ത് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 13 ഉം, കൊല്ലത്ത് 49ഉം, ആലപ്പുഴയിൽ 02 ഉം കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. നിലവിലെ കണക്കുകൾ പ്രകാരം തിരുവനന്തപുരത്തു നിന്ന് 8 കണ്ടെയ്‌നറുകൾ കെ എം ബി പോർട്ടിലേയ്ക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 43 കണ്ടെയ്‌നറുകളും, ആലപ്പുഴയിൽ നിന്നുള്ള 2 കണ്ടെയ്‌നറുകളും കൊല്ലം പോർട്ടിലേയ്ക്കും മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം - കോവളം ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ 21 ബാരലുകൾ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.