
തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ മുതൽ ശക്തമായ മഴ ഇന്നും തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ അപകടകരമായ സാഹചര്യമാണുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതൽ [26. 9. 2025] ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കനത്ത മഴയിൽ തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതിൽ കളക്ടർക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്. അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെയായിരുന്നു. ഇത് കാരണം വിദ്യാർത്ഥികൾ വലഞ്ഞു. അതിരാവിലെ സ്കൂളിലെത്തിയ ശേഷമായിരുന്നു പല കുട്ടികളും മടങ്ങിപ്പോയത്. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
26/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.