കൊല്ലം ജില്ലയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു, വർക്കലയിൽ വീട് തകർന്നു
നടയ്ക്കല്‍ വസന്തയുടെ വീട്ടിലാണ് ഇടിമിന്നൽ അപകടം വിതച്ചത്. കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്
കൊല്ലം: കൊല്ലം ജില്ലയിലാകെ ശക്തമായ വേനൽ മഴ. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലിൽ ഒരാൾക്ക് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.
അതേസമയം വൈകിട്ടോടെ ജില്ലയിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തു.
അതിനിടെ വർക്കലയിലും ഇടിമിന്നൽ നാശം വിതച്ചു. ഇവിടെ ഇടിമിന്നലിൽ ഒരു വീട് തകർന്നു. വര്‍ക്കല കല്ലുവാതുക്കൽ നടയ്ക്കലിലാണ് സംഭവം. നടയ്ക്കല്‍ വസന്തയുടെ വീട്ടിലാണ് ഇടിമിന്നൽ അപകടം വിതച്ചത്. കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം