സംസ്ഥാനത്ത് കനത്ത മഴ: തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

By Web TeamFirst Published May 18, 2020, 9:44 AM IST
Highlights

അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ 9 ജില്ലകളിലാണ് യെല്ലോ അലർട്ട് ഉണ്ടായിരുന്നത്. എന്നാൽ കൊല്ലം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് നിലനിൽക്കുമെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസർകോട്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി യെല്ലോ അലർട്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ടാണ്. 

ഉംപുൺ (Amphan) ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാൾ ഉൾക്കടലിലൂടെ നീങ്ങുന്നത്. കാറ്റ് ശക്തമായതിനാൽ ഇതിന്‍റെ ഗതിയിൽ വ്യത്യാസമുണ്ടാകുന്നുണ്ട്. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'ഉംപുണി'ന് മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയാണ് നിലവിലുള്ളത്. ഇതിന്‍റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും ശക്തമായ കാറ്റും മഴയുമെത്തുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലും ശക്തമായ മഴയും കാറ്റും പെയ്യാൻ സാധ്യതയുണ്ട്. ചെന്നൈയുടെ വടക്കൻ ജില്ലകളിൽ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവച്ചേക്കാനും സാധ്യത കൽപിക്കപ്പെടുന്നു. 

കോട്ടയത്ത് വ്യാപകനാശം

ഇന്നലെ രാത്രി പെയ്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപകനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയിൽ വ്യാപകനാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തക‍ർന്നത്. 55 വീടുകൾക്കാണ് നാശനഷ്ടമുണ്ടായതെന്നാണ് പ്രാഥമിക കണക്ക്. പല വീടുകളുടെയും മേൽക്കൂര പറന്ന് പോയി. മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കടകളുടെ മേൽക്കൂര പറന്നുപോയിട്ടുമുണ്ട്. പലയിടത്തും വൈദ്യുതപോസ്റ്റുകൾ കടപുഴകിയും ഒടിഞ്ഞും വീണു. വൈക്കം ടൗണിലും പരിസരത്തും ഇന്നലെ രാത്രി മുതൽ വൈദ്യുതിയില്ല. പോസ്റ്റുകളും മരങ്ങളും വീണ് കിടക്കുന്നതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ട സ്ഥിതിയാണ്. 

വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്‍റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയിട്ടുണ്ട്. ടിവി പുരത്തും വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേട് പറ്റി. ജില്ലയിൽ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിക്കുന്നുണ്ട്. 

ഉംപുൺ ചുഴലിക്കാറ്റിന്‍റെ തത്സമയ സഞ്ചാരപഥം കാണാം:

click me!