ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌. സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്. അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും.

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌. ഇന്നും യോഗത്തിന് എത്തിയില്ലെങ്കിൽ, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്. അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് തീരുമാനം.