
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
കോട്ടയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.
എറണാകുളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 31) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
പത്തനംതിട്ട
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 31) ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
Read more: കുട്ടനാടിനെ ഭീതിയിലാഴ്ത്തി കിഴക്കൻ വെള്ളത്തിന്റെ വരവ്, വീണ്ടും വെള്ളപ്പൊക്കം; ദുരിത ജീവതം
അതേസമയം കേരളത്തിൽ അഞ്ച് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി നേരത്തെ അറിയിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്.
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.