
കോട്ടയം: പ്രളയഭീതിയുണർത്തി എരുമേലിയിൽ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചൽവാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.
നാളെ മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്
എറുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങൾക്ക് കേടുപാടുകൾ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയതായും വാർഡ് മെംബർ മാത്യു ജോസഫ് പറഞ്ഞു.
കോട്ടയം ജില്ലയിലാകെ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകിട്ട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കനത്ത മഴ തുടരാനുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയത്തും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്യുന്ന സ്ഥിതിവിശേഷം തുടരുകയാണ്. പല ദിവസങ്ങളിലും ഇവിടെ വെള്ളപ്പൊക്കവും വനമേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്. കനത്ത മഴ അധികം നേരം നീണ്ടു നിൽക്കാത്തതിനാൽ മാത്രമാണ് വലിയ ദുരന്തങ്ങൾ വഴിമാറി പോകുന്നത്.
അതേസമയം രാത്രിയോടെ കൊല്ലം പുനലൂരിലടക്കം മഴ ശക്തമായിട്ടുണ്ട്. പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിൽ നാലു വീടുകളിൽ വെള്ളം കയറി ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കിൽ പെട്ടു ആളപായമില്ല. ആളുകളെ മാറ്റി പാർപ്പിച്ചെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam