കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു; ആദ്യ ഡോസ് ലക്ഷ്യത്തിനടുത്ത്

By Web TeamFirst Published Oct 28, 2021, 5:44 PM IST
Highlights

ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സീനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സീനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 (Covid 19) വാക്‌സീനെടുക്കേണ്ട (Covid Vaccine) ജനസംഖ്യയുടെ (Population) പകുതിയിലധം പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സീനുമെടുത്ത് (Second dose vaccine) സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി (Kerala Health Minister) വീണാ ജോര്‍ജ് (Veena George). ഇത് വലിയ നേട്ടമാണ്. 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ദേശീയ ശരാശരിയേക്കാള്‍ (National Average) വളരെ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.

ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സീനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സീനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. വാക്‌സീനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേര്‍ക്ക് (1,33,59,562) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. വാക്‌സീനേഷന്‍ ഏതാണ്ട് ലക്ഷ്യത്തോടടുക്കുകയാണ്. 

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇനി വളരെ കുറച്ച് പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സീനെടുക്കാനുള്ളത്. അവര്‍ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ളവരില്‍ ചിലര്‍ കാലതാമസം വരുത്തുന്നതായാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

click me!