തീവ്രമഴയും മഴക്കെടുതിയും: സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ ക്യാംപുകളിൽ

Published : Aug 02, 2022, 11:54 AM IST
തീവ്രമഴയും മഴക്കെടുതിയും: സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ ക്യാംപുകളിൽ

Synopsis

757 പേർ ഈ ക്യാംപുകളിലുള്ളതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്

തിരുവനന്തപുരം : മഴക്കെടുതികൾ(heavy rain) രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ (relief camps)തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.

തിരുവനന്തപുരത്ത് രണ്ടു ക്യാംപുകൾ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാർപ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാംപുകളിലായി 120 പേരും ആലപ്പുഴയിൽ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റിപ്പാർപ്പിച്ചു. 

എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാംപ് തുറന്നിട്ടുണ്ട്. ഇടുക്കിയിൽ ആറു ക്യാംപുകളിലായി 105 പേരെയും തൃശൂരിൽ അഞ്ചു ക്യാംപുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി ആറു പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നു ക്യാംപുകളിൽ 38 പേരും കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 31 പേരും കഴിയുന്നുണ്ട്

ദുരിതപ്പെയ്ത്ത് തുടരുന്നു; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്;മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് മരിച്ചത്. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃ‍തദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്‌ലീന മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാണാതായ പൗലോസിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ മരണം പത്തായി.

അതേസമയം, ഇന്നലെ ചാവക്കാട് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചിൽ തുടരുകയാണ്. ഇവരുടെ വള്ളവും വലയും മാത്രം മുനക്കകടവ് പുലിമുട്ട് ഭാഗത്ത് നിന്ന് മാറി ഒരു അര കിലോമീറ്റർ ദൂരത്ത് അടിഞ്ഞിട്ടുണ്ട്. ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് പരിക്കേറ്റ വീട്ടമ്മയുടെ നില ഗുരുതരമാണ്. നെടുമ്പാശേരി അത്താണിയിൽ കുറുന്തലക്കാട്ട് ചിറയിൽ കുളിക്കാൻ ഇറങ്ങിയ വൃദ്ധ ഒഴുക്കിൽപ്പെട്ടു. പെരുമ്പാവൂർ ബോയ്സ് ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന മാർത്ത (75) ആണ് ഒഴുക്കിൽ പെട്ടത്.  പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റർ ദൂരത്തേക്ക് ഒഴുകിപ്പോയി. റോഡിൽ നിന്നും  ചിറയിലേക്ക് വീണ് കിടന്ന കേബിളിൽ പിടിച്ച് അവശയായി കിടുക്കുന്ന നിലയിലാണ് പ്രദേശവാസികൾ കണ്ടത്. തുടർന്ന് അഗ്നിശമന സേനയെത്തി രക്ഷപെടുത്തി.

ശക്തമായ മഴയില്‍ എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. സ്റ്റാന്‍ഡിലെ കടകളിലേക്കും വെള്ളം കയറി. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. ആലുവ ശിവക്ഷേത്രം പൂർണ്ണമായി മുങ്ങി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ കുറഞ്ഞു. മലയോരമേഖലകളിൽ ചാറ്റൽ മഴ തുടരുന്നുണ്ട്. ഇന്നലെ വെള്ളം കയറിയ ഇടങ്ങളിൽ നിന്നെല്ലാം വെള്ളം നീങ്ങിത്തുടങ്ങി. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 

ശക്തമായ മഴയിൽ പാലക്കാട് ഒലിപ്പാറ പുത്തുൻകോട് ഭാഗത്തുള്ള പതിനാല് വീടുകളിൽ വെള്ളം കയറി. അടിപ്പരണ്ടപ്പുഴയും സമീപത്തെ തോടും കരകവിഞ്ഞാണ് വീടുകളിൽ വെള്ളം എത്തിയത്. പുല‍ർച്ചെ മൂന്ന് മണിയോടെ വെള്ളംവരവ് ശക്തമായതോടെ, 14 കുടുംബങ്ങളെ ഒഴിപ്പിച്ചു. അമ്പതോളം പേരെ അടുത്തുള്ള ഒലിപ്പാറ പള്ളി ഹാളിലലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മരിച്ച നാട്ടുകാരനായ ബാബുവിന്‍റെ വീട്ടിലും വെള്ളം കയറിയതോടെ, മൃതദേഹം തൊട്ടടുത്ത പള്ളയിലേക്ക് മാറ്റി. പെട്ടെന്ന് ശക്തമായ മലവെള്ളം വരാൻ കാരണം, നെല്ലിയാമ്പതി  കൽച്ചാടി വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതാകം എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. മഴ ഭീഷണി നിലനിൽക്കുന്ന സാഹചരുത്തില്‍ നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. സഞ്ചാരികൾക്ക് പ്രവേശനമില്ല.

 

അതേസമയം, തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നല്‍കുന്നത്. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ, പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ