
പാലക്കാട്: ഇന്ന് രാത്രി കനത്ത മഴ മുന്നറിയിപ്പ് ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പാലം, മണ്ണാർക്കാട്, അട്ടപ്പാടി മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കും അറിയിപ്പ് നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കേരളത്തിലെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കത്ത്, മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ് നല്‍കിയിരിക്കുന്നത്. വലിയ ഡാമുകളിൽ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും, പരമാവധി സംഭരണശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം.
Read Also: മഴ ശക്തം, 6 ഡാമുകളിൽ റെഡ് അലർട്ട്, കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ നാളെയും അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Read Also: 'മലയോരയാത്രകള്‍ നടത്തരുത്', നാളെ വരെ അതീവ ജാഗ്രത തന്നെയെന്ന് മന്ത്രി രാജന്‍