
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമായേക്കും. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇത്തവണ കഴിഞ്ഞുപോയത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. സെപ്റ്റംബറിൽ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്‌തംബർ മൂന്നാംവാരം വരെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ് പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവൻ മൃത്യുഞ്‌ജയ് മൊഹാപാത്ര അറിയിച്ചു.
2005 വർഷത്തിലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴക്കുറവ്. 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ് ഇതിനു മുമ്പ് ഓഗസ്റ്റിലുണ്ടായ മഴക്കുറവ്. കേരളത്തിലും വലിയ രീതിയിലുള്ള മഴക്കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 14 ജില്ലകളിലും വലിയ അളവിലാണ് ഓഗസ്റ്റിൽ മഴക്കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ സാധാരണ നിലയിലുള്ള മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു