ഗവര്‍ണറുടെ നടപടികള്‍ക്ക് എതിരെ പൊതുതാല്‍പര്യ ഹര്‍ജി, ഫയലില്‍ പോലും സ്വീകരിക്കാതെ ഹൈക്കോടതി തള്ളി

By Web TeamFirst Published Nov 30, 2022, 12:27 PM IST
Highlights

നിയമസഭ നടത്തുന്ന നിയമനിർമാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം.

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റ നടപടി. നിയമസഭ നടത്തുന്ന നിയമനിർമാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം.

അതേസമയം സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാത്തിലും ചാൻസലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസലര്‍ എന്ന നിലയിൽ  ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 

പുതിയ ചാൻസലറെ കണ്ടെത്തുമ്പോൾ ഓഫീസ് ഫോൺ, കാര്‍ എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്. സാമ്പത്തിക ബില്ലാണെങ്കിൽ ഗവര്‍ണറുടെ മുൻകൂര്‍ അനുമതിയും വേണം. ഇതൊഴിവാക്കാൻ ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനും ഇടയില്ല. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികൾക്കായി നാളെ വീണ്ടും മന്ത്രിസഭ യോഗം ചേരും. 

click me!