നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
കൊല്ലം: കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പതരയോടെ കമ്പിവടിയുമായി എത്തിയ മൂന്നംഗ സംഘം ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. മർദ്ദനത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് ഉള്‍പ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ ഫാർമസിയുടെ ജനൽച്ചില്ലുകളും കസേരകളും തല്ലിത്തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ഇവർ ചവിട്ടി വീഴ്ത്തി. ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ചു.
Also Read:അക്രമികൾ ലക്ഷ്യമിട്ടത് നഴ്സിനെയെന്ന് നീണ്ടകരയിലെ ഡോക്ടർ; സംഭവം അപലപനീയമെന്ന് മന്ത്രി

പ്രതി വിഷ്ണു കഴിഞ്ഞ 19ന് അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ മാസ്ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ചി ആശുപത്രി ജീവനക്കാർ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. വിവിധ സംഘടനകൾ ജീവനക്കാർക്ക് പിന്തുണ അർപ്പിച്ചു പ്രകടനം നടത്തി. അക്രമികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അപലപനീയമെന്ന് ആരോഗ്യമന്ത്രി
നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
