
കൊച്ചി : പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പൊലീസിന് കർശന പരിശീലനം നൽകണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും പൊലീസും തമ്മിൽ സ്റ്റേഷനുളളിൽ വെച്ച് നടന്ന തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി പൊലീസിനെതിരെ വടിയെടുത്തത്.
കോടതിയുടെ നിർദ്ദേശപ്രകാരം കേസിൽ പൊലീസ് മേധാവി ഓൺലൈനായി ഹാജരായി. പൊലീസ് ഓഫീസറുടെ നടപടി ശരിയെന്ന് തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഡി.ജി.പി മറുപടി നൽകി. ആരോപണവിധേയനായ എസ്.ഐയെ സ്ഥലം മാറ്റിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
വകുപ്പ്തല അന്വേഷണം ആരംഭിച്ചു. കുറ്റക്കാരൻ എങ്കിൽ നടപടി ഉണ്ടാകുമെന്നും പൊലീസ് മേധാവി കോടതിയിൽ ഉറപ്പു നൽകി. ഇതോടെ എസ് ഐ റിനീഷിനെതിരെ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകി. എസ്.ഐ റിനീഷിനെതിരെ സമാനമായ പരാതികൾ ഉണ്ടെന്നും റിനീഷിനെതിരെ സ്ഥലം മാറ്റ നടപടി നേരെത്തെയും ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകനും കോടതിയെ അറിയിച്ചു.
'എസ്ഐ ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും കോടതിയിലെത്തണം'; ആലത്തൂർ കേസിൽ നിർദ്ദേശം
പൊലീസിന് വിമർശിച്ച കോടതി, ആരെയും ചെറുതായി കാണരുതെന്നും പെരുമാറ്റത്തിൽ പൊലീസിന് കർശന പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചു. മോശം പെരുമാറ്റം നേരിട്ടത് ഒരു അഭിഭാഷകനായത് കൊണ്ട് നടപടി സ്വീകരിക്കാൻ കഴിഞ്ഞു.സാധാരണക്കാർ ആണെങ്കിൽ എങ്ങനെയായി രിക്കും പെരുമാറ്റം. ഇത്തരം പെരുമാറ്റം യാതൊരു തരത്തിലും അനുവദിക്കില്ല. പെരുമാറ്റം സംബന്ധിച്ച് കർശന പരിശീലനം പൊലീസിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam