
തിരുവനന്തപുരം: മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ച് വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ കെഎസ്ഐഡിസിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദ്ദേശം. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.
ഇടപാടിൽ പങ്കില്ലെന്ന് പറഞ്ഞ് മാറിനിൽക്കാൻ കെഎസ്ഐഡിസിക്ക് ആവില്ല. അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. ഒന്നും ഒളിച്ചു വയ്ക്കരുതെന്നും കെഎസ്ഐഡിസിക്ക് കോടതി നിർദേശം നൽകി. സിഎംആർഎല്ലിൽ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും, സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടെന്ന് കേന്ദ്രസർക്കാർ ചോദിച്ചു. കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നീ മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും, കെഎസ്ഐഡിസിക്ക് മാറി നിൽക്കാൻ ആവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹർജി ഏപ്രിൽ 5 ന് കോടതി വീണ്ടും പരിഗണിക്കും.