
കൊച്ചി: സർക്കാരിനെതിരായ വിമർശനം അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും നേരിട്ട് നൽകുന്നതാണ് നല്ലതെന്നും പോസ്റ്റ് ചെയ്ത എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ജനജീവിതത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് അഭിപ്രായപ്രകടനം നിയന്ത്രിക്കാനാകുക. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിന്‍റെ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അവശ്യസേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയിരുന്നു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവശ്യസേവനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.