
തിരുവനന്തപുരം: രാജ്യത്തിന്റെ ആരോഗ്യ-കുടുംബക്ഷേമ മേഖലകളിൽ സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറി 57-ാം വാർഷികത്തിന്റെ നിറവിൽ. ഒരു എളിയ തുടക്കത്തിൽ നിന്നും ആഗോളതലത്തിൽ ശ്രദ്ധേയമായ ആരോഗ്യ സാങ്കേതികവിദ്യയുടെ കേന്ദ്രമായി മാറിയ ഈ ഫാക്ടറി, കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയ കുടുംബസൂത്രണ പദ്ധതികൾക്കും എയ്ഡ്‌സ് നിയന്ത്രണ ദൗത്യങ്ങൾക്കുമായി മാത്രം 100 കോടിയിലധികം ഗർഭനിരോധന ഉറകളാണ് വിതരണം ചെയ്തത്.
തിരുവനന്തപുരം നഗരത്തിലെ ആദ്യത്തെ വൻകിട ഫാക്ടറികളിലൊന്നാണ് പേരൂർക്കട ഊളൻപാറ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിറ്റ്. നഗരത്തിന്റെ വ്യാവസായിക പുരോഗതിയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ ഫാക്ടറി നൽകിയ സംഭാവനകൾ നിസ്തുലമാണ്. 1966 മാർച്ച് ഒന്നിന് എച്ച്എൽഎൽ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന്, 1967 ജനുവരി 14-ന് അന്നത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡോ. സുശീല നയ്യാർ ഫാക്ടറിയുടെ തറക്കല്ലിട്ടു. തുടർന്ന് ജപ്പാനിലെ ഒക്കാമോട്ടോ ഇൻഡസ്ട്രീസിന്റെ സാങ്കേതിക സഹായത്തോടെ 1969 ഏപ്രിൽ 5-ന് ഫാക്ടറി പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പ്രതിവർഷം 14.4 കോടി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടായിരുന്ന ഈ പ്ലാന്റ്, യന്ത്രസാമഗ്രികളിലെ നവീകരണത്തിലൂടെയും ഉന്നത നിലവാരത്തിലുള്ള വൈവിധ്യവൽക്കരണത്തിലൂടെയും ഇന്ന് പ്രതിവർഷം 124.6 കോടി ഗർഭനിരോധന ഉറകൾ നിർമ്മിക്കാനുള്ള വമ്പിച്ച ശേഷി കൈവരിച്ചിരിക്കുന്നു.
'നിരോധ്' എന്ന വിപ്ലവകരമായ ബ്രാൻഡിലൂടെയാണ് പേരൂർക്കട യൂണിറ്റിന്റെ ചരിത്രയാത്ര തുടങ്ങിയത്. 1987-ൽ 'മൂഡ്‌സ്' എന്ന ബ്രാൻഡിലൂടെ വാണിജ്യ വിപണിയിലും എച്ച്എൽഎൽ ചുവടുറപ്പിച്ചു. ഇന്ന് ഇരുപതിലധികം വൈവിധ്യമാർന്ന വകഭേദങ്ങളിലാണ് മൂഡ്‌സ് ലോകവിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ കുടുംബസൂത്രണ പദ്ധതികൾക്കായി സർക്കാർ വിതരണം ചെയ്യുന്ന ഉസ്താദ്, രക്ഷക്, ജോഷ് തുടങ്ങിയ ബ്രാൻഡുകൾക്ക് പുറമെ, എച്ച്എൽഎല്ലിന്റെ സ്വന്തം കോർപ്പറേറ്റ് ആർ ആൻഡ് ഡി സെന്റർ വികസിപ്പിച്ചെടുത്ത ലാറ്റക്സ് അധിഷ്ഠിത വനിതാ ഗർഭനിരോധന ഉറയായ 'വെൽവെറ്റ്' ഉം ഈ യൂണിറ്റിലാണ് നിർമ്മിക്കുന്നത്.
കേരളത്തിലെ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഏറ്റവും മികച്ച റബർ പാലാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. വിഷ്വൽ ഇൻസ്പെക്ഷൻ, ഡൈമെൻഷൻ ടെസ്റ്റ്, പിൻഹോൾ പരിശോധന, ഇൻഫ്ലേഷൻ ടെസ്റ്റ്, ഇലക്ട്രിക് ടെസ്റ്റ് എന്നിങ്ങനെ അഞ്ച് കടുത്ത സുരക്ഷാ ഘട്ടങ്ങൾ പിന്നിട്ടാണ് ഓരോ ഉൽപ്പന്നവും പുറത്തിറങ്ങുന്നത്. നിലവിൽ അമേരിക്കയും യൂറോപ്പും ഉൾപ്പെടെ ലോകത്തിലെ 85-ഓളം രാജ്യങ്ങളിലേക്ക് ഇവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ലോകോത്തര നിലവാരം ഉറപ്പാക്കുന്ന സിഇ , ഫ്രഞ്ച് എൻ.എഫ്, ബിഎസ്ഐ കൈറ്റ്മാർക്ക് തുടങ്ങിയ അന്താരാഷ്ട്ര അംഗീകാരങ്ങളും ലോകാരോഗ്യ സംഘടനയുടെ, യുഎൻഎഫ്പിഎ എന്നിവയുടെ പിൻബലവും എച്ച്എൽഎല്ലിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ഐഎസ്ഒ അംഗീകാരങ്ങളും എൻഎബിഎൽ അക്രഡിറ്റേഷനും പുറമെ പരിസ്ഥിതി സൗഹൃദമായ പ്രവർത്തനശൈലിയും സ്ഥാപനത്തെ വേറിട്ടുനിർത്തുന്നു.
ദേശീയതലത്തിൽ ഐഇഐ ഇൻഡസ്ട്രിയൽ എക്സലൻസ് അവാർഡ് ഉൾപ്പെടെയുള്ള നിർമ്മാണ മികവിനുള്ള പുരസ്‌കാരങ്ങളും, നാഷണൽ സേഫ്റ്റി കൗൺസിലിന്റെയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡുകളുടെയും തുടർച്ചയായ അംഗീകാരങ്ങളും ഈ യൂണിറ്റിനുണ്ട്. പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾക്കും ഗുണമേന്മയ്ക്കും നിരവധി അംഗീകാരങ്ങൾ നേടിയ ഈ സ്ഥാപനം സുരക്ഷിതവും സുസ്ഥിരവുമായ നിർമ്മാണ രീതിയിൽ മാതൃകയായാണ് പ്രവർത്തിക്കുന്നത്.
പേരൂർക്കട യൂണിറ്റിലെ 1500-ഓളം ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനമാണ് അഞ്ച് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ പൊതുജനാരോഗ്യ പ്രതിരോധ കോട്ടയായി ഈ ഫാക്ടറിയെ നിലനിർത്തുന്നത്. മുടങ്ങാത്ത വിതരണ ശൃംഖലയും കർശനമായ ഗുണനിലവാരവുമാണ് ഈ യൂണിറ്റിന്റെ വിജയമന്ത്രം. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലെ ഐരാപുരം, കർണാടകയിലെ കനഗല എന്നിവിടങ്ങളിലായി പ്രതിവർഷം 197 കോടി പുരുഷ ഗർഭനിരോധന ഉറകളും 2.5 കോടി വനിതാ ഗർഭനിരോധന ഉറകളും എച്ച്എൽഎൽ ഉത്പാദിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam