
പത്തനംതിട്ട: സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് അവധി തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്ത് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട് നല്‍കിയിരുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ അലെര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല.
അതേസമയം, നാളെ കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസര്‍കോടും മറ്റെന്നാളും മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ മാസം 14-ാം തീയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് 12-07-2023 വൈകിട്ട് 05.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 40 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.