
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡന്‍ഷ്യൽ സ്‌കൂള്‍, റസിഡന്‍ഷ്യൽ കോളേജുകള്‍ എന്നിവക്ക് അവധി ബാധകമല്ലെന്ന് ജില്ല കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മഴ കനക്കുകയാണ്. നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വയനാട് ജില്ലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വൈത്തിരി മുതൽ ചൂരൽമല വരെയുള്ള പ്രദേശത്താണ് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ പെയ്തത്. തുടർന്ന് മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. 8,10,11,12 വാർഡുകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പുത്തുമല ഗവ.യുപിസ്കൂൾ, മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂൾ, മീനാക്ഷി ചുളിക്ക ഗവ.എൽപി സ്കൂൾ എന്നി സ്കൂളുകൾക്കാണ് അവധി നല്‍കിയത്. മഴ ശക്തമായതോടെ ജില്ലയിലെ ക്വാറികൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി ജില്ലാകലക്ടർ ഉത്തരവിറക്കി. മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവയ്ക്കും റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയ്ക്കുമാണ് നിയന്ത്രണം. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam