
കൊച്ചി: ഏകീകൃത കുർബാന ഉടൻ നടപ്പാക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികർക്ക് വീണ്ടും കത്ത്. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്താണ് വൈദികർക്ക് കത്ത് നൽകിയത്. ഇളവ് വേണ്ട ഇടവകകൾ ഉടൻ അപേക്ഷ നൽകണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.
ഇളവ് ലഭിക്കുന്ന ഇടവകകളും മെത്രാന്മാർ എത്തിയാൽ ഏകീകൃത കുർബാന അർപ്പിക്കാൻ സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മരണാനന്തര ചടങ്ങുകൾക്കും ഏകീകൃതകുർബാന അർപ്പിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. സർക്കുലർ ഒക്ടോബർ 9 ന് എല്ലാ പള്ളികളിലും വായിക്കണം എന്നും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. അതേസമയം, ആവശ്യം അംഗീകരിക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റ സമിതി പ്രതികരിച്ചു.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
എതിർക്കുന്നവരുടെ വാദങ്ങൾ
1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.
2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്
3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam