
പത്തനംതിട്ട: അടൂർ ഇളമണ്ണൂരിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. മദ്യലഹരിയിൽ വാഹനമോടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാരുടെ സഹായത്തോടെ പുനലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് ഇളമണ്ണൂർ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാൻ നടന്നു പോവുകയായിരുന്ന ഭക്തർക്ക് നേരെയാണ് മരണപ്പാച്ചിലുമായി കാർ എത്തിയത്. ഇളമണ്ണൂർ കുന്നുവിള കിഴക്കേതിൽ ഉഷ എന്ന അമ്പത്തിനാലുകാരിയുടെ ജീവൻ കവർന്നത് മദ്യപസംഘത്തിന്റെ അമിത വേഗതയായിരുന്നു. ഉഷയ്ക്കൊപ്പമുണ്ടായിരുന്ന ശാന്തയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കൊച്ചുബാലൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അപകടം നടന്ന ഉടനെ വാഹനം നിർത്താതെ പത്തനാപുരം ഭാഗത്തേക്ക് ഓടിച്ചുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പുനലൂരിൽ വെച്ചാണ് മൂന്ന് പ്രതികളെയും പൊലീസ് വലയിലാക്കിയത്. കാർ ഓടിച്ചിരുന്ന മധുര സ്വദേശി സൂര്യ, ഒപ്പമുണ്ടായിരുന്ന ശക്തി, സതീഷ് എന്നിവർ വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
മദ്യലഹരിയിൽ മരണത്തിനിടയാക്കിയതിനും വാഹനം നിർത്താതെ പോയതിനും പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് അടൂർ പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam