
തിരുവനന്തപുരം: കെ സി വേണുഗോപാലിന് 50ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനിൽ ബോസ്. എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ കെ സി വേണുഗോപാൽ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കെപിസിസി വക്താവ്. എംഎൽഎമാരുടെ പ്രവിലേജ് ആണ് അവരുടെ നേതാവ് ആരെന്ന് തീരുമാനിക്കേണ്ടത്. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് ആക്കിയില്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അദ്ദേഹം തള്ളി. അത് വിശ്വസനീയമല്ല. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് ആക്കാൻ ഒരു പ്രോസസ് ഉണ്ടെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയും ഒരു പ്രോസസ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി - ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam