
തൃശൂർ: മയക്കുമരുന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ യുവാവ് കരുവന്നൂർ പുഴയിൽ വീണ് മുങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുഴിപ്പള്ളിക്കരയിൽ എക്സൈസിനെ ഭയന്ന് പുഴയിൽ ചാടിയ തൃപ്രയാര്‍ സ്വദേശി അക്ഷയ് ആണ് മുങ്ങി മരിച്ചത്.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് കേസെടുത്തത്. വിശദമായ അന്വേഷണം നടത്തി എക്സൈസ് കമ്മീഷണർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അക്ഷയിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുകയെന്ന് അന്തിക്കാട് എസ്ഐ പറഞ്ഞു.
രണ്ട് എക്സൈസ് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.ഇവര്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. അക്ഷയ് മുങ്ങിതാഴുന്നതിന്‍റെ ദൃശ്യങ്ങളില്‍ കേറി വാടാ എന്ന് പറയുന്നത് വ്യക്തമായി കേള്‍ക്കുന്നുണ്ട്. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടെ ശബ്ദമാണെന്നാണ് നാട്ടുകാരില്‍ ചിലരുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam