
കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നുവെങ്കിലും താൻ പാർട്ടിക്ക് അകത്ത് തന്നെയാണെന്ന് കെ വി തോമസ്. എഐസിസി അംഗമായ എന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനം വിളിച്ചാണ് കെ.വി.തോമസ് പ്രഖ്യാപിച്ചത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് ഞാൻ നേരിട്ടത്. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് ഞാൻ. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ്. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രണ്ട്തട്ടിലാണുള്ളത്. അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ്. ദേശീയ സാഹചര്യം മനസിലാക്കണമെന്നും കെ വി തോമസ് വിശദീകരിച്ചു.
'പരമാവധി അപമാനിച്ചു, ഇനി വിരട്ടൽ വേണ്ട'; പാർട്ടി വിലക്ക് ലംഘിച്ച് കെ.വി.തോമസ് കണ്ണൂരിലേക്ക്
എന്നാൽ പാർട്ടി അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിഷയത്തോട് പ്രതികരിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണ്. കെ വി തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ വാർത്താസമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്ക നടപടിയിൽ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.
&
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam