
തിരുവനന്തപുരം: കെഎസിഇബി (KSEB) തർക്കത്തില്‍ ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ (IAS Association). മുഖ്യമന്ത്രിക്ക് കത്തുനല്‍കി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണമെന്നും കത്തില്‍ പറയുന്നു.
വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവും നിസ്സഹകരണ സമരവും തുടങ്ങിയ സാഹചര്യത്തിലാണ് ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. ചെയര്‍മാന്‍റെ പ്രതികാര നടപടികളും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ഓഫിസേഴ്സ് അസോസിയേഷന്‍റെ പ്രതിഷേധം.
ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം ജി സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ചാണ് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്പെന്‍റ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സംസ്പന്‍ഡ് ചെയ്തത്. എന്നാല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണയ്ക്കുന്നു. ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
പ്രശ്നത്തില്‍ ഇടപെട്ട സിപിഎം, വൈദ്യുതിമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ മുന്‍മന്ത്രി എ കെ ബാലനെ നിയോഗിച്ചു. സമരം നീണ്ടുപോകുന്നത് കെഎസ്ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതടെയാണ് സിപിഎം ഇടപെട്ടത്. വൈകിട്ട് മുന്‍മന്ത്രി എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. നാളെ തലസ്ഥാനത്തെത്തുന്ന മന്ത്രി കെഎസ്ഈബി ചെയര്‍മാനുമായും, ഓഫീസേഴ്സ അസോസിയേഷന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതോടെ സമവായ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam