അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

Published : Jul 23, 2024, 06:39 PM ISTUpdated : Jul 23, 2024, 06:47 PM IST
അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

Synopsis

ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് 'ഐബോഡ്'. ഈ ഉപകരണം ഉപയോ​ഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്നായിരുന്നു റിട്ട. മേജർ ജനറൽ പറഞ്ഞത്.   

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിനായി നാളെ 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോ​ഗിക്കുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് 'ഐബോഡ്'. ഈ ഉപകരണം ഉപയോ​ഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്ന് റിട്ട. മേജർ ജനറൽ പറഞ്ഞു. അതേസമയം, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു. നദിയിലെ തെരച്ചിലിൽ ഇന്നും ഒന്നും കണ്ടെത്താനായില്ല. 

ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.

അതിനിടെ, അർജുന് വേണ്ടി നല്ല രീതിയിൽ തെരെച്ചിൽ നടക്കുന്നുവെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. തെരച്ചിലിൽ തൃപ്തരാണ്. അർജുനെ കിട്ടുന്ന വരെ തെരയണം. ഇവിടുന്നു പോയ സന്നദ്ധ പ്രവർത്തകരോട് നന്ദിയുണ്ട്. ഇപ്പോളത്തെ രീതിയിൽ തന്നെ തെരച്ചിൽ തുടരണമെന്നും അർജുന്റെ സഹോദരി മാധ്യമങ്ങളോട്  പ്രതികരിച്ചു. സാധ്യമായ എല്ലാ യന്ത്രങ്ങളും തെരെച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ ഒലിച്ച് ഗം​ഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ തള്ളി കാർവാർ എസ്പി നാരായണ രംഗത്തെത്തി. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അർജുൻ. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡിൽ മണ്ണിനടിയിൽ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണ് ഒഴുകി വീണ സമീപത്തെ ഗം​ഗാവലി പുഴയിൽ റഡാർ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നിലവിൽ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.

പാലത്തിന് മുകളിൽ നിന്നും നരണിപ്പുഴയിലേക്ക് ചാടി യുവാവ്; സംയുക്തമായി തെരച്ചിൽ ആരംഭിച്ച് പൊലീസും നാട്ടുകാരും

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം