അഞ്ച് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കാൻ മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. സെപ്റ്റംബർ 30നകം പണികൾ പൂർത്തിയാക്കി കെട്ടിടം കൈമാറാൻ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയോട് മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: അഞ്ച് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നു നൽകണമെന്ന് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. പണിതീരുന്നതിന് മുമ്പേ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇന്നലെ മന്ത്രി കെ മുരളീധരൻ നേരിട്ടെത്തി സ്ഥിതി മനസിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വർഷം ഫെബ്രുവരിയിലായിരിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.
നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ, കരാർപ്രകാരമുള്ള എല്ലാ ജോലികളും സെപ്റ്റംബർ 30നകം പൂർത്തിയാക്കി കെട്ടിടം ആർ സി സിക്ക് കൈമാറണമെന്ന് മന്ത്രി നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ അനാവശ്യ കാലതാമസം ഉണ്ടാകരുതെന്നും, നിർദിഷ്ട സമയപരിധിക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം രോഗികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
കാൻസർ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി, ശേഷിക്കുന്ന ജോലികൾ, സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ എന്നിവ സംബന്ധിച്ച് നിർമ്മാണ കമ്പനി പ്രതിനിധികളുമായും ആർ.സി.സി അധികൃതരുമായും മന്ത്രി ചർച്ച നടത്തി.


