
കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. കുതിരയുടെ ഉടമ ഷാനവാസിന്‍റെ പരാതിയിലാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് നേരത്തെ പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.
വൈകുന്നേരം ആറ് മണിയോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം താനറിഞ്ഞതെന്ന് ഷാനവാസ് പറഞ്ഞു. കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്. അമ്പല പറമ്പിന് മുന്നിൽ കൊണ്ടുപോയി കുതിരയെ കെട്ടിയിടുമ്പോൾ അവിടെയുള്ളവർക്ക് വലിയ കാര്യമാണെന്ന് ഷാനവാസ് പറയുന്നു. ആ ധൈര്യത്തിലാണ് അവിടെ കെട്ടുന്നത്. കുതിരയ്ക്ക് അവർ പുല്ലൊക്കെ പറിച്ചിട്ട് കൊടുക്കാറുണ്ടെന്നും ഷാനവാസ് പറഞ്ഞു. കുതിരയെ അടിക്കുന്ന ദൃശ്യം ആരു കണ്ടാലും സഹിക്കില്ല. ഒരു മിണ്ടാപ്രാണിയോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നുവെന്നാണ് ഷാനവാസിന്‍റെ ചോദ്യം. എന്തിനാണിത് ചെയ്തതെന്ന് അറിയില്ലെന്നും ഷാനവാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam