
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം പിന്മാറണമെന്ന് മന്ത്രി വി അബ്ദു റഹിമാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയതായും അബ്ദു റഹിമാന്‍ അറിയിച്ചു.
''കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കല്‍. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷന്‍. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്.'' അതിനിടയിലാണ് നിലവിലെ സംവിധാനങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
''കേന്ദ്രത്തിന് കേരളത്തോട് എല്ലാ മേഖലകളിലും അവഗണനയും ശത്രുതയുമാണ്. ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ പലപ്പോഴും കേരളത്തെ ഒറ്റുകൊടുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി പച്ചക്കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ തടയാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. പാത ഇരട്ടിപ്പിക്കല്‍, പുതിയ പാതകള്‍ അനുവദിക്കല്‍, കൂടുതല്‍ പുതിയ ട്രെയിനുകള്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രം അവഗണന അവസാനിപ്പിക്കണം. കേരളത്തോടുള്ള റെയില്‍വേ അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം.'' പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam