
കോഴിക്കോട്: പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി. തൃശ്ശൂര്‍ ചാലക്കുടി കൊടശ്ശേരി സ്വദേശി ചേരിയേക്കര വീട്ടില്‍ ജെയ്‌സണ്‍ (സുനാമി ജെയ്‌സണ്‍) ആണ് അറസ്റ്റിലായത്. രാമനാട്ടുകര ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് ഫറോക്ക് പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
ജെയ്‌സണ്‍ ഓടിച്ചിരുന്ന വണ്ടിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ തൃശ്ശൂര്‍ കേച്ചിരിയില്‍ നിന്ന് മോഷണം പോയ വാഹനത്തിന്‍റെതാണെന്ന് തിരച്ചറിയുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി എഴുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും കാപ്പ ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് നാടുകടത്തിയതാണെന്നും പൊലീസിന് ബോധ്യമായത്. കോടതിയില്‍ ഹാജരാക്കിയ ജെയ്‌സണെ റിമാന്‍റ് ചെയ്തു. ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പിസി സുജിത്ത്, എഎസ്‌ഐ അരുണ്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam