നാട്ടിലെത്തിക്കാൻ പണമില്ല; ആറാം ദിവസവും മോര്‍ച്ചറിക്ക് മുന്നില്‍ സുഹൃത്തിന്‍റെ മൃതദേഹത്തിന് കാവല്‍!

By Web TeamFirst Published Dec 2, 2022, 11:25 AM IST
Highlights

ആദ്യ മാസം കൂലി കൃത്യമായി കിട്ടി. രണ്ടാം മാസം പണി എടുത്തിട്ടും ഉടമ കൂലി നൽകിയില്ല. പണിയെടുത്ത കൂലി ചോദിച്ചിട്ടും ലഭികാതായപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങിയതാണ്. പക്ഷേ... മടക്ക വഴിയില്‍ ബസ്സിൽ വച്ച് കുഴഞ്ഞു വീണ അശോക് കുമാര്‍ മരിച്ചു. 


എറണാകുളം: നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ആറ് ദിവസമായി കൊച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ. ബസിൽ കുഴഞ്ഞ് വീണ് മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം  നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ ഇടപെടൽ ഇല്ലാത്തതിനാൽ മൃതദേഹം വിമാന മാർഗം അയക്കുന്ന സ്വകാര്യ ഏജൻസികൾ വലിയ ചൂഷണമാണ് ഈ മേഖലയിൽ നടത്തുന്നത്.

മൻഭരനും രാജേഷും വിജയും മൂന്ന് ദിവസമായി കൊച്ചി ജനറൽ ആശുപത്രി മോർച്ചറിക്ക് മുന്നില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. പൊലീസ് സ്റ്റേഷനിലും ലേബർ ഓഫീസുകളിലും ഇരുവരും പലതവണ പോയി സങ്കടം പറഞ്ഞു. പ്രിയപ്പെട്ട കൂട്ടുകാരനെ അവന്‍റെ ഉറ്റവർക്ക് മുന്നിൽ അവസാനമായി എത്തിക്കുന്നതിന് ഒന്ന് സഹായിക്കുവാൻ.

അശോക് കുമാറിന് 26 വയസ്സേ ഉണ്ടായിരുന്നൂള്ളൂ. കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ രണ്ട് മാസം മുമ്പാണ് ഇവർ തൊഴിൽ തേടിയെത്തിയത്. ആദ്യ മാസം കൂലി കൃത്യമായി കിട്ടി. രണ്ടാം മാസം പണി എടുത്തിട്ടും ഉടമ കൂലി നൽകിയില്ല. 12,000 രൂപയോളം തോട്ടം ഉടമ പണിക്കൂലി ഇനത്തില്‍ നല്‍കാനുണ്ട്. പണിയെടുത്ത കൂലി ചോദിച്ചിട്ടും തൊഴിലുടമ മുഖം തിരിച്ചതോടെ പ്രതീക്ഷകള്‍ അസ്തമിച്ച് നാട്ടിലേക്ക് മടങ്ങാനായി കൊച്ചിയിലേക്ക് ബസ്സിൽ വരികയായിരുന്നു അശോക് കുമാറും കൂട്ടുകാരും. നഗരത്തിലെത്തിയപ്പോൾ ബസ്സിൽ വെച്ച് അശോക് കുഴഞ്ഞ് വീണു. ജനറൽ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അശോക് മരിച്ചിരുന്നു. 60,000 രൂപ നൽകിയാൽ മൃതദേഹം നാട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞ് പല സ്വകാര്യ ഏജൻസികളും ഇവരെ സമീപിച്ചു. എന്നാൽ, തൊഴിലെടുത്ത കൂലി പോലും ഇല്ലാതെ, ഭക്ഷണത്തിന് പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെ ഈ പണം കണ്ടെത്തുമെന്ന് ഇവർ ചോദിക്കുന്നു.

(ജാർഖണ്ഡിലെ പക്വോർ ജില്ലയിലെ വീട്ടിന് മുന്നില്‍ അശോക് കുമാറിന്‍റെ കുടുംബം)

ജാർഖണ്ഡിലെ പക്വോർ ജില്ലയിലെ ദരിദ്ര കുടുംബമാണ് അശോകിന്‍റേത്. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയവും അശോകായിരുന്നു. സംസ്ഥാനത്ത് ഉറ്റവരില്ലാത്ത, സംസ്ഥാനത്ത് വച്ച് മരണപ്പെട്ടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ഇതിനൊരു സ്ഥിരം സംവിധാനമില്ലാത്തതിനാൽ എവിടെയും നടപ്പാകുന്നില്ലെന്ന് മാത്രം. കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലയിൽ മാത്രം അഞ്ച് തൊഴിലാളികളാണ് മരിച്ചത്. 

 

 

click me!