
കൊച്ചി : ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ എൻഫോഴ്സമെന്‍റ് തുടരുന്നു. ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ആരോപണം ശിവശങ്കർ നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക. മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയിൽ പങ്കാളികളായി എന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്.
അതിനിടെ ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിനു മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തിരുത്തിയിട്ടുള്ളത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam