
കൊച്ചി: കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫിസറായാലും ഡ്രൈവറായാലും സസ്പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു. മുമ്പ് കെഎസ്ആർടിസി ബസിടിച്ച് എട്ടും ഒമ്പതും ആളുകൾ മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച അത് പൂജ്യമായി. പരിശോധന കർശനമാക്കിയതോടെയാണ് മാറ്റം വന്നതെന്നും കെഎസ്ആർടിസി ബസുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്സ് 318 സിയുടെ നേതൃത്വത്തിൽ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകുന്ന പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam